
മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് എനിക്ക് ഇംഗ്ലീഷ് പുസ്തകങ്ങൾ ഒഴുക്കോടെ വായിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. മലയാളം പുസ്തകങ്ങൾ ഒരു ദിവസം ഏതാണ്ട് നൂറു പേജുകൾ എളുപ്പത്തിൽ വായിക്കാമെങ്കിൽ ഇംഗ്ലീഷ് ഇരുപത്തി അഞ്ച് പേജ് ആകുമ്പോഴേക്കും തലച്ചോർ പണി മതിയാക്കാൻ പറയും. മലയാളത്തിൽ ഫിക്ഷനും നോൺ ഫിക്ഷനും വായിക്കുമെങ്കിലും, ഇംഗ്ലീഷിൽ പ്രധാനമായും നോൺ ഫിക്ഷനാണ് വായിക്കുന്നത്. ചരിത്രം, നരവംശശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്ര ചരിത്രം തുടങ്ങി കിട്ടിയതെന്തും വായിക്കുന്നതാണ് ശീലം. ഇംഗ്ലീഷ് ഫിക്ഷൻ വളരെ കുറച്ചു മാത്രമേ വായിച്ചിട്ടുള്ളൂ..
പക്ഷെ ഈയിടെ കണ്ട ഒരു ഇന്റർവ്യൂവിൽ ശശി തരൂർ പറഞ്ഞിട്ടാണ് “The Hundred-Year-Old Man Who Climbed Out the Window and Disappeared” എന്ന പുസ്തകം വായിച്ചത്. ഒരു വൃദ്ധൻ തന്റെ നൂറാമത്തെ വയസിൽ ഓൾഡ് എയ്ജ് ഹോമിൽ നിന്ന് ചാടി പോയി നടത്തുന്ന സാഹസങ്ങളാണ് വിഷയം. അതിന്റെ കൂടെ പുള്ളി തന്റെ ചെറുപ്പകാലത്ത് നടത്തിയ കാര്യങ്ങളും കൂടി തുന്നിച്ചേർത്തു കൊണ്ട് വളരെ രസകരമായി അവതരിപ്പിക്കുന്ന ഒരു പുസ്തകം എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ്.
ഫോറെസ്റ് ഗമ്പ് എന്ന സിനിമയിലെ പോലെ ഈ പുസ്തകത്തിലെ നായകൻ പല ചരിത്ര സംഭവങ്ങളിലും, ചെയർമാൻ മാവോ, സ്റ്റാലിൻ, ട്രൂമാൻ തുടങ്ങിയ ചരിത്ര പുരുഷന്മാരെ കാണുകയും ചെയ്യുന്നുണ്ട്. ലോക ചരിത്രം ഇഷ്ടമുള്ളവർക്ക് എളുപ്പത്തിൽ ഈ പുസ്തകത്തിന്റെ പശ്ചാത്തലം മനസിലാകും, മറ്റുള്ളവർക്ക് ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ കുറെ പുതിയ അറിവുകളും കിട്ടും, ഉദാഹരണത്തിന് ചെയർമാൻ മാവോയുടെ ഭാര്യയ്ക്ക് ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തിൽ ഉണ്ടായിരുന്ന റോൾ എന്തായിരുന്നു തുടങ്ങിയ വളരെ അധികം ആരും ശ്രദ്ധിക്കാതെ വിട്ട കാര്യങ്ങളൊക്കെ ഇതിൽ വന്നു പോകുന്നുണ്ട്. ദിവസം നൂറു പേജിൽ കൂടുതൽ ഒരു ഇംഗ്ലീഷ് ഫിക്ഷൻ പുസ്തകം വായിക്കാൻ എന്നെ സഹായിച്ച ഈ പുസ്തകം നിർദ്ദേശിച്ച തരൂരിന് നന്ദി. ഇതുപോലെ പണ്ട് ഒബാമയുടെ സമ്മർ റീഡിങ് ലിസ്റ്റിൽ നിന്നാണ് Sapiens എന്ന പുസ്തകത്തെ കുറിച്ച കേട്ടത്. വായിക്കുന്ന ആളുകളെ പിന്തുടരുന്നത് കൊണ്ട് ഗുണമുണ്ട്.
ഫേസ്ബുക്കിൽ അനേകം അടിപൊളി എഴുത്തുകാരുണ്ട്. അതുകൊണ്ട് തന്നെ ഫേസ്ബുക്കിലും വളരെ നല്ല വായനകൾ നടക്കുന്നുണ്ട്കു, പ്രത്യേകിച്ച് മുഖ്യ ധാരയിൽ വരാത്ത കുറെ ആളുകളുടെ അടിപൊളി എഴുത്തുകൾ.
“വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.”
എന്നാണല്ലോ കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടുള്ളത്, അതുകൊണ്ട് അടുത്ത പുസ്തകം തുടങ്ങട്ടെ. പണ്ടൊരിക്കൽ വായിച്ച മുഹമ്മദ് ആസാദിന്റെ റോഡ് ടു മെക്കയുടെ പുനര്വായനയാണ് അടുത്തത്. ദി സിൽക്ക് റോഡ്സ് , Guns , Germs and Steel തുടങ്ങിയ പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞു പുതിയ കുറെ ചരിത്ര അറിവുകൾ കിട്ടിയത് കൊണ്ട് ഈ പുസ്തകം പുതിയ വെളിച്ചത്തിൽ വായിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
Leave a Reply