പള്ളുരുത്തി ജയമാതാ ട്യൂഷൻ സെന്ററിൽ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയനായിരുന്നു പ്രിയൻ. എന്റെ ജൂനിയറായി ആയി എസ്ഡിപിവൈ ബോയ്സ് ഹൈസ്കൂളിൽ പഠിച്ച ഒരു സാധാരണ കുട്ടി, കുറച്ചു കുരുത്തക്കേട് അവനു അപ്പോഴേ ഉണ്ടായിരുന്നു. അത് അബ്നോർമലായി ഞങ്ങൾക്ക് അനുഭവപ്പെട്ടത് അവൻ പോക്കറ്റിൽ ഒരു കൊച്ചുപാമ്പിൻ കുഞ്ഞുമായി സ്കൂളിൽ വന്നപ്പോഴാണ് ( അവന്റെ ക്ലാസ് ടീച്ചർ പറഞ്ഞു കേട്ടതാണ്, ഞാൻ നേരിട്ട് കണ്ടതല്ല). അന്നത്തെ നാട്ടുനടപ്പനുസരിച്ച് അദ്ധ്യാപകർ അവനെ നല്ല തല്ല് കൊടുത്തു വിട്ടു. സ്കൂളിൽ നിന്ന് പുറത്താക്കി എന്നാണോർമ, അതോ അവിടെ തന്നെ പഠനം മുഴുമിച്ചോ എന്നെനിക്കോർമയില്ല.
വർഷങ്ങൾക്ക് ശേഷം അവനെക്കുറിച്ചു പിന്നീട് കേൾക്കുന്നത് എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ പള്ളുരുത്തി അറക്കത്തറ ബാറിൽ വച്ച് ഇരുമ്പുവടിക്ക് അടിച്ച കേസിലാണ്. അപ്പോഴേക്കും പള്ളുരുത്തിയിലെ അറിയപ്പെടുന്ന ഗുണ്ടയായി പ്രിയൻ മാറിയിരുന്നു. അറക്കത്തറ ബാറുമായി അവനു അഭേദ്യമായ ബന്ധം ഉണ്ടെന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. ഞാൻ നാട്ടിലല്ലാത്ത കാരണം ഇതൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. അവനോട് നേരിട്ട് ചോദിച്ചപ്പോൾ നസീറിന് വേണ്ടപ്പെട്ടയാളായിരുന്നു എന്നറിഞ്ഞിരുന്നില്ല എന്നാണവൻ പറഞ്ഞത്. ഗുണ്ട എന്നൊക്കെ കേൾക്കുമ്പോൾ ഉയരം കൂടി നല്ല തടിമിടുക്കുള്ള ഒരാളാണെന്ന് ധരിക്കരുത്. എന്നേക്കാൾ ഉയരം കുറഞ്ഞ, മെലിഞ്ഞ ശരീരമുള്ള ഏതാണ്ട് നിഷ്കളങ്ക മുഖഭാവമൊക്കെയുള്ള ഒരു സാധാരണക്കാരാണ് കാഴ്ച്ചയിൽ പ്രിയൻ.
കുറെ കൂടി കഴിഞ്ഞു അവന്റെ പേര് ഞാൻ കേൾക്കുന്നത് പ്രവീൺ വധകേസിലാണ്. പള്ളുരുത്തി പോലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന ഡിവൈഎസ്പി ഷാജിയുടെ മൂന്നാമത്തെ ഭാര്യയെപ്രണയിച്ചതിനു, ഷാജിയുടെ ബസിൽ കിളി ആയി ജോലി നോക്കിയിരുന്ന പ്രവീണിനെ ഷാജിയുടെ കോട്ടേഷൻ ഏറ്റെടുത്ത്, കൊന്നു പല കഷ്ണങ്ങളായി മുറിച്ച് , ശരീരം തണ്ണീർമുക്കം ബണ്ടിലും , തല നേവൽ ബസിലും കളഞ്ഞ കുപ്രസിദ്ധമായ പ്രവീൺ വധക്കേസിലെ പ്രതി പ്രിയൻ തന്നെ. കീഴ്കോടതി വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അപ്പീൽ പോയി ശിക്ഷ ജീവപര്യന്തമായി കുറച്ചെങ്കിലും, ശിക്ഷ അനുഭവിക്കുന്ന സമയത്ത് കൊറോണ വന്നായിരുന്നു രണ്ടായിരത്തി ഇരുപത്തിയൊന്നിൽ പ്രിയൻ മരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ നിർദേശപ്രകാരം സ്വാമി ശ്വാശ്വതീകാനന്ദയെ കൊന്നത് പ്രിയനായിരുന്നു എന്ന ബാറുടമ ബിജു രമേശിന്‍റെ വെളിപ്പെടുത്തല്‍ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇപ്പൾ പ്രചരിക്കുന്ന വിഡിയോയിൽ കാണുന്ന അദ്ധ്യാപകന്റെ ഞെട്ടലും നിസ്സഹായാവസ്ഥയും എനിക്ക് മനസിലാക്കാൻ കഴിയും. പക്ഷെ സ്കൂളിൽ നിന്ന് ആ കുട്ടിയെ പൂർണമായും പുറന്തള്ളുന്നത് അവനെ കരുണയില്ലാത്ത പുറംലോകത്തേക്കു എറിഞ്ഞുകൊടുക്കലാണ്, ഒരു പക്ഷെ മറ്റൊരു പ്രിയൻ ആയിരിക്കും സൃഷ്ടിക്കപ്പെടുന്നത്. സ്കൂളുകൾ കുട്ടികളെ പഠിപ്പിക്കാൻ വേണ്ടി മാത്രമുള്ള സ്ഥലങ്ങളല്ല , മറിച്ച് അവരെ സമൂഹത്തിലെ ഉത്തമപൗരന്മാരായി വാർത്തെടുക്കാനുള്ള സ്ഥലങ്ങൾ കൂടിയാണ്. കുട്ടികളുടെ മനഃശാസ്ത്രം ഉൾപ്പെടെ അദ്ധ്യാപകരുടെ പഠനവിഷയമാണെന്നാണ് ഞാൻ മനസിലാക്കുന്നത്. നല്ല അദ്ധ്യാപകർ കുറേപേർ ഉണ്ടെങ്കിലും ചിലരെങ്കിലും കുട്ടികൾ അച്ചടക്കം തെറ്റിക്കുമ്പോൾ, അല്ലെങ്കിൽ ആന്റി സോഷ്യൽ ആയി പെരുമാറുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് എന്നതാണ് നിർഭാഗ്യകരമായ യാഥാർഥ്യം. അവരുടെ പ്രശ്നങ്ങൾ യഥാസമയം കേട്ട്, അത് കുടുംബ പ്രശ്നങ്ങളോ, മറ്റ് അദ്ധ്യാപകരുടെ പെരുമാറ്റ പ്രശ്നങ്ങൾ മൂലമുള്ള മാനസിക സംഘർഷങ്ങളോ , ലഹരി മരുന്നുപയോഗത്തിന്റെ പ്രശ്നങ്ങളോ എന്നൊക്കെ മനസിലാക്കി, മാതാപിതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട്, അവർക്ക് ആവശ്യമായ മാർഗനിർദേശം നൽകേണ്ടത് സ്കൂൾ കൗൺസിലർമാരുടെ ചുമതലയാണ്. സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട കുട്ടികൾ എവിടെ പോകാനാണ്? ആർക്കാണ് അവരെ നല്ല വഴിക്ക് നയിക്കേണ്ട ചുമതല? ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നമുക്ക് തന്നെയല്ലേ? ഒരു പക്ഷെ പ്രിയന് ഇങ്ങിനെ ഒരു ഗൈഡൻസ് കിട്ടിയിരുന്നെമിൽ പ്രവീൺ ഇന്നും ജീവിച്ചിരുന്നേനെ. കുട്ടികളെ കയ്യൊഴിയാൻ എളുപ്പമാണ്, ആ വഴിയാണ് ഇപ്പോൾ സ്കൂൾ സ്വീകരിച്ചു കാണുന്നത്. ചില അദ്ധ്യാപകരുടെ, കുട്ടികളോടുള്ള സ്വഭാവ വൈകൃതങ്ങൾ കാണുമ്പോൾ, കുറെ അദ്ധ്യാപകരെ കൂടി കൗണ്സിലിംഗിന് വിധേയമാക്കണം എന്ന അഭിപ്രായക്കാരാണ് ഞാൻ. ഓർക്കുക രണ്ടാം ക്ലാസ്സിലെ ഒരു അദ്ധ്യാപികയുടെ കരുണ കൊണ്ടുമാത്രം ഉന്നതവിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ച ഒരാളാണ് ഇത് പറയുന്നത്. കുട്ടികളുടെ മനഃശാസ്ത്രം അറിയാത്ത അത്രയും മാത്രം അധ്യാപകരുണ്ട് നമ്മുടെ നാട്ടിൽ.
നോട്ട് : കുട്ടികളെ സ്വഭാവ വൈകൃതങ്ങൾക്ക് ചില സന്ദർഭങ്ങളിലെങ്കിലും തലച്ചോറിലെ മുഴകൾ പോലെ ശാരീരിക പ്രശ്നങ്ങളും കാരണമാകാം എന്ന് “the most important lesson from 83000 brain scans” എന്ന അതിപ്രശസ്തമായ TED വിഡിയോയിൽ Daniel Amen പറയുന്നുണ്ട്. ഉദാഹരണമായി അദ്ദേഹത്തിന്റെ തന്നെ ബന്ധുവായ ഒരു കുട്ടി ചെറുപ്പത്തിൽ അക്രമസ്വഭാവം കാണിച്ചതിനെ കുറിച്ചും, തലച്ചോറിലെ മുഴ നീക്കം ചെയ്തതിനു ശേഷം ഈ സ്വഭാവം മാറിയതിനെക്കുറിച്ചും TED വിഡിയോയുടെ അവസാന ഭാഗത്തുണ്ട്. ഗൂഗിളിൽ സേർച്ച് ചെയ്താൽ ഈ വിഡിയോ കാണാം.
Leave a comment